ജീവനില്ലാതാകുന്ന നിമിഷമാണ് മരണം. ഈ നിമിഷത്തിന് മുമ്പ് ജീവനുണ്ടായിരുന്നു, ഈ നിമിഷത്തിന് ശേഷം ജീവനില്ല. അതുകൊണ്ട് മരണത്തിന് സമയമെന്ന ഡൈമൻഷൻ മാത്രമേ ഉള്ളൂ. മരണത്തിനും മുമ്പും പിമ്പും ഉള്ള ശരീരത്തിന്റെ ഡൈമൻഷനുകൾക്ക് യാതൊരു വ്യത്യാസവും ഇല്ല എന്നത് കൊണ്ട് ജീവനും സമയമെന്ന ഡൈമൻഷൻ മാത്രമേ ഉള്ളൂ എന്ന് വരുന്നു. അതായത് ഒരു വസ്തു സമയത്തിന്റെ കൂടെ സഞ്ചരിക്കുമ്പോൾ അതിന് ജീവനുണ്ട്, അതിന് സമയത്തിന്റെ കൂടെ സഞ്ചരിക്കാൻ കഴിയാതെ വരുമ്പോൾ അതിന് ജീവനില്ല. ഇടയിൽ ഒരു നിമിഷത്തിൽ അതിന്റെ മരണം സംഭവിച്ചു.
ആരാണ് എന്നെ, വീണ്ടും, മൃദുലമായ തൂവലുകളാൽ നെയ്ത സുഗന്ധവിശറികൊണ്ട് തഴുകിയുണർത്തി കറുത്ത മുത്തും തിളങ്ങുന്ന നക്ഷത്രങ്ങളും പതിച്ച മുഖക്കണ്ണാടി വെച്ച് നീട്ടി, എന്നോ നഷ്ടപ്പെട്ട മുഖം തേടാൻ നിർബ്ബന്ധിക്കുന്നത്?
ഇരുണ്ട മുറികളിലുറഞ്ഞുകൂടിയൊരിത്തിരി വെട്ടവും ഭാണ്ഡത്തിലാക്കി വേതാളം പടിയിറങ്ങി. ഞെരിഞ്ഞമരുന്ന ഞരക്കങ്ങളിൽ മുദ്രാവാക്യങ്ങൾ വന്യമായ് പടർന്ന് കയറി. പുൽക്കൊടികളോട് കാറ്റ് മൂളിയ വിഷാദഗാനം അലകളില്ലാതെ അകന്ന് പോയി. അകലെ നങ്കൂരമിട്ട പത്തേമാരി കരയ്ക്കടുക്കാതെ തിരിച്ച് പോകുന്നു. ചുട്ടുപൊള്ളുന്ന മണല്പരപ്പിൽ ചിറകിട്ടടിച്ച് കിതക്കുന്ന കിഴവൻ കഴുകൻ മരണമാണ്.